സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ,ഏഴ് ജില്ലക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം

Spread the love

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതേസമയം,
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവര്‍ ആറായി.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെയെത്തും. രണ്ടാംപാദമായ ആഗസ്റ്റില്‍ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ പതിവ് അളവിലോ അല്പം കൂടുതലോ മഴ ലഭിക്കും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *